ചെന്നൈ: തമിഴ്നാട് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. രാവിലെ 9.30ന് തുടങ്ങിയ സഭാ നടപടികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് പ്രധാന അജണ്ട. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് 99 പേര് ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ചൊവ്വാഴ്ചയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം.വി. കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഞായറാഴ്ച തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം.
അതേസമയം, ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു. എം.കെ. സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട സാഹചര്യത്തിൽ ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവ്.
വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. അറുപതു വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പോലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.
ടിവികെ ജനറല്‍ സെക്രട്ടറിമാരായ എന്‍. ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും ടിവികെ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ കെ.എ. സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി. വെങ്കട്ടരമണന്, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ. ടി.കെ. പ്രഭു, ശിവകാശി എംഎല്‍എ എസ്. കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.